വൈപ്പിന്‍: സീറോമലബാര്‍ സഭ, സഭാതാരമായി അംഗീകരിച്ച ഞാറക്കല്‍ വലിയവീട്ടില്‍ പുത്തനങ്ങാടി പി.ടി. കുര്യാക്കോസ് (91) ആലുവയിലെ വസതിയില്‍ അന്തരിച്ചു. സംസ്കാരം നാളെ വൈകുന്നേരം നാലിന് സ്നേഹപുരം സെന്റ് ജോസഫ് പള്ളിയില്‍.
അന്താരാഷ്ട്രതലത്തിലുള്ള ഒരു കത്തോലിക്കാ അല്മായ പ്രസ്ഥാനമായ പാക്സ് റൊമാനയുടെ 1964ലെ സ്വിറ്റ്സര്‍ലന്‍ഡ് സമ്മേളനത്തിൽ, ആദ്യത്തെ വെള്ളക്കാരനല്ലാത്ത സെക്രട്ടറി ജനറലായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. തുടര്‍ന്ന് പോള്‍ ആറാമന്‍ മാര്‍പാപ്പ അല്മായര്ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിലേക്ക് നിയമിച്ചു. 1967ല്‍ ഇന്ത്യയിലേക്ക് മടങ്ങിയ കുര്യാക്കോസ് ന്യൂഡല്‍ഹിയിലെ ഇന്റര്‍നാഷണല്‍ യൂത്ത് സെന്ററിന്റെ ഡയറക്ടറായി സേവനം ചെയ്തു.
ക്രിസ്ത്യന്‍ കോളജുകളുടെ ഓള് ഇന്ത്യ അസോസിയേഷനിൽ പ്രിന്‍സിപ്പല്‍ അല്ലാത്ത ഏക അംഗവുമായിരുന്നു. മലേഷ്യന്‍ റോയല്‍ അവാര്‍ഡ്, കേരള ഗവര്‍ണറുടെ എമിനന്റ് എക്യുമെനിസ്റ്റ് എഡ്യൂക്കേറ്റര്‍ ബഹുമതി എന്നിവ അദ്ദേഹത്തെ തേടിയെത്തി. നൂറോളം രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്.
ശൈശവത്തില്‍ പോളിയോ ബാധിതനായ കുര്യാക്കോസ് ശാരീരീക പ്രതിസന്ധികളെ അതിജീവിച്ചാണ് ഈ നേട്ടങ്ങളത്രയും കൈവരിച്ചത്.ഭാര്യ: ഏലിയാമ്മ കാഞ്ഞിരപ്പള്ളി കിഴക്കേതലയ്ക്കല്‍ കുടുംബാംഗം. മക്കള്‍: തോമസ് കെ. പുത്തനങ്ങാടി, ജോസഫ് കുര്യാക്കോസ്, ടീന ആന്റണി, മിനി ജോര്‍ജ്. മരുമക്കള്‍: സിന്ധു കുര്യന് പൊട്ടംകുളം (എറണാകുളം), റോഷ്ണി ജോയ് ചിരിയങ്കണ്ടത്ത് (തൃശൂര്‍), ആന്റണി വര്‍ഗീസ് പെല്ലിശേരി (അമ്മാടം), ജോര്‍ജ് തോമസ് കൂട്ടിയാനിയില്‍ (പാലാ).